Ind disable

Friday, 5 April 2013

പ്രകൃതിക്കുവേണ്ടി ഒരപേക്ഷ

                                              
ജീവന്‍ ഒരു മഹാവിസ്മയമാണ്.ആഴങ്ങള്‍ തേടുമ്പോള്‍ ചുരുളുകളഴിഞ്ഞുകൊണ്ടേയിരിക്കുന്ന അതിനിഗൂഢമായ ഒരു വിസ്മയപ്രതിഭാസം.ജീവന്‍ കളിയാടുന്ന കളിത്തൊട്ടിലാണ് പ്രപഞ്ചം.കോടാനുകോടി ജീവജാലങ്ങളും ശാസ്ത്രലോകത്തിനുപോലും ഇന്നും പിടികിട്ടാത്ത തരത്തിലുള്ള അനേകം പ്രതിഭാസങ്ങളും ഉള്‍ക്കൊള്ളുന്ന പ്രകൃതി.ജീവനെ നിലനിര്‍ത്തുന്ന ഭക്ഷ്യശൃംഖലയുടെ അടിസ്ഥാനവും ആവാസകേന്ദ്രവുമായ ജൈവവൈവിധ്യമാര്‍ന്ന പ്രകൃതി.മണ്ണില്ലാതെ പ്രകൃതിയില്ല.പ്രകൃതിയില്ലാതെ മനുഷ്യനോ മറ്റു ജീവജാലങ്ങള്‍ക്കോ നിലനില്പുമില്ല.ജീവന്റെ നിലനില്പിനാധാരം ജലമാണ്.മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും സിരകളിലോടുന്ന ജീവരക്തം പോലെയാണ് ഭൂമിക്ക് ജലവും.ജീവന്‍ ഉടലെടുക്കുന്നത് വെള്ളത്തിലാണ്.അതിനാല്‍ ജലത്തെ ജീവാമൃതം എന്ന് വിളിക്കാം.
പ്രകൃതിയുടെപരമാത്മാവാണ് വായു.ഭൂമിയുടെ ശ്വാസകോശമാണ് കാടുകള്‍.മരങ്ങള്‍ ഭൂമിയുടെ തണല്‍ക്കുടകളാണ്.ഒരു ഹെക്ടര്‍ വനം 30000 ഘനമീറ്റര്‍ ജലം പിടിച്ചുനിര്‍ത്തുന്നു.കാടില്ലെങ്കില്‍ നാടില്ല.കാടിന്റെ സമൃദ്ധിയാ‍ണ് നാടിന്റെ സമൃദ്ധി.ഭൂമിയുടെ ആവാസവ്യവസ്ഥയെ കാത്ത്സൂക്ഷിക്കുന്നത് അതിനെ പൊതിഞ്ഞുനില്‍ക്കുന്ന വായുവും മണ്ണും ചേര്‍ന്ന കനംകുറഞ്ഞ ആവരണമായ പരിസ്ഥിതിയാണ്.

സൃഷ്ടികളില്‍ ഉന്നതസൃഷ്ടിയായ മനുഷ്യന് പ്രകൃതിയെ സ്നേഹിക്കുവാനും,ആദരിക്കുവാനും,സംരക്ഷിക്കുവാനുമുള്ള ധാര്‍മ്മികമായ പ്രതിബദ്ധതയും കടമയുമുണ്ട്.ഒരിക്കലും പ്രകൃതിയെയോ അതിലെ വിഭവങ്ങളെയോ ചൂഷണം ചെയ്യരുത്.പക്ഷേ ഇന്ന് മനുഷ്യന്‍ പ്രകൃതിയെ അനുദിനം നാനാവിധത്തില്‍ ചൂഷണം ചെയ്ത് നശിപ്പിച്ചുകൊണ്ടിരിക്കുന്നു.പ്രകൃതി, ചൂഷണത്തിന്റെ പാരമ്യതയിലെത്തി നില്‍ക്കുന്നു.ഫലമോ പ്രകൃതിയുടെ ജലസ്രോതസ്സുകള്‍ നശിച്ച് രൂക്ഷമായ ജലക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുന്നു.ആഢംബരത്തിനുവേണ്ടി കോണ്‍ക്രീറ്റ് സൌധങ്ങള്‍ മത്സരിച്ചു പണിതുകൊണ്ടിരിക്കുന്ന മനുഷ്യന്‍ പ്രകൃതിയുടെ ,പരിസ്ഥിതിയുടെ ഘടനകളെ തകിടംമറിച്ചുകൊണ്ടിരിക്കുന്നു.അനേകം ജീവജാലങ്ങള്‍ വംശനാശത്തിലേക്കും നിലനില്പിന്റെ ഭീക്ഷണിയിലേക്കും പൊയ്ക്കൊണ്ടിരിക്കുന്നു.പ്രകൃതിയുടെ നന്മ വിളയുന്ന ഗ്രാമങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ശുദ്ധവായുപോലും കിട്ടാനില്ലാത്ത അവസ്ഥ സംജാതമായിത്തീര്‍ന്നിരിക്കുന്നു.


പരിസ്ഥിതി,കാട്,നാട്,പ്രകൃതി,ജീവജാലങ്ങള്‍,ജലം,തോടുകള്‍,നദികള്‍ എല്ലാം നമുക്ക് സംരക്ഷിക്കാം.അതിനുള്ള ശ്രമങ്ങള്‍ തുടരാം.ഇനിയെങ്കിലും പ്രകൃതിയെ ദ്രോഹിക്കില്ലെന്ന് നമുക്കോ‍രോരുത്തര്‍ക്കും ദൃഢമായി പ്രതിജ്ഞയെടുക്കാം.


No comments:

Post a Comment