Ind disable

Saturday, 16 March 2013

ഗുണപാഠകഥകള്‍


                                     "ചെന്നായ്!" കരഞ്ഞ ബാലൻ

ആട്ടിടയനായ ഒരു ബാലന് ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കുസൃതി തോന്നി. അവൻ ഉറക്കെ നിലവിളിച്ചു
"ചെന്നായ വരുന്നേ, എല്ലാവരും ഓടി വായോ!"
അവന്റെ വിളികേട്ടു ആളുകൾ കല്ലുകളും വടിയുമായി സഹായിക്കാനെത്തി. ബാലൻ അപ്പോൾ സന്തോഷവാനായി തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു
"നിങ്ങളെ പറ്റിച്ചേ! വെറുതെ പറഞ്ഞതാണേ!"
വന്നവർ ഒന്നും മിണ്ടാതെ തിരികെപ്പോയി. രണ്ടുമൂന്ന് ദിവസം കഴിഞ്ഞു വീണ്ടും അതേ തമാശ തന്നെ അവൻ ആവർത്തിച്ചു. ആളുകൾ അവനെ ശകാരിച്ചും കൊണ്ടു തിരികെ പോയി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചെന്നായ വരിക തന്നെ ചെയ്തു. അതിനെ കണ്ട ബാലൻ ഉച്ചത്തിൽ സഹായത്തിനായി നിലവിളിച്ചു. ആളുകൾ അവന്റെ കരച്ചിൽ കേട്ടെങ്കിലും ആരും അനങ്ങിയില്ല. "ആ പയ്യന്റെ കള്ള കരച്ചിൽ ആയിരിക്കും" അവർ ഊഹിച്ചു. ചെന്നായ് ആട്ടിടയന്റെ ആടുകളെ കൊന്നു കൊണ്ടുപോകുക തന്നെ ചെയ്തു.
ഗുണപാഠം: :അതിരു കടന്ന തമാശകൾ ആപത്തു വരുത്തിവെയ്ക്കും

                           മുറിവാലൻ കുറുക്കൻ

ഒരു കുറുക്കൻ ഒരിക്കലൊരു കെണിയിൽ അകപ്പെട്ടു. എങ്ങനെയൊക്കെയോ അവൻ കെണിയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും വാലിന്റെ പകുതിമുക്കാലും മുറിഞ്ഞു പോയിരുന്നു. മുറിവാലൻ കുറുക്കൻ നാണക്കേടു കൊണ്ട് പുറത്തിറങ്ങാതെ കുറച്ചുകാലം കഴിച്ചു. ഒടുവിൽ ധൈര്യം സംഭരിച്ച് അവൻ അവൻ തന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചു കൂട്ടി എന്നിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു. "നാം എല്ലാവരും വാലു മുറിച്ചു കളയുന്നതായിരിക്കും നല്ലതെന്നാണെന്റെ അഭിപ്രായം. അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ. എന്തൊരു ശല്യമാണ് ഈ വാല് ! നമ്മുടെ ജന്മശത്രുവായ നായ ഓടിക്കുമ്പോൾ ആദ്യം പിടിവീഴുന്നത് വാലിലല്ലേ? നമുക്ക് ഒന്നു ഒന്നു സല്ലപിക്കാൻ ഒരിടത്ത് സ്വസ്ഥമായിരിക്കണമെന്നു വച്ചാൽ ഈ വാല് മടക്കി ഒതുക്കിവെയ്ക്കുക എന്നതൊക്കെ ബുദ്ധിമുട്ടല്ലേ? ഈ സാധനം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടൊ ? അതൊട്ടില്ലതാനും " മുറിവാലൻ കുറുക്കൻ വാചാലനായി.
ഇത്രയും ആയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന തലമൂത്ത ഒരു കുറുക്കൻ ചോദിച്ചു. "നീ പറഞ്ഞതൊക്കെ അവിടെ നിൽക്കട്ടെ. നമ്മൾക്കുള്ള ഏറ്റവും മനോഹരമായ ആഭരണമായ നമ്മുടെ വാല് നിനക്ക് നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ നീ ഇതു പറയുമായിരുന്നോ?
ഗുണപാഠം: :സ്വാർത്ഥമതികളുടെ ഉപദേശത്തെ വകവെക്കരുത്

              ഉപ്പുകച്ചവടക്കാരന്റെ കഥ

ഉപ്പു കച്ചവടം നടത്തിയിരുന്ന ഒരാൾക്ക് ഒരു ചുമട്ടു കഴുത ഉണ്ടായിരുന്നു. ഒരു ദിവസം പതിവുപോലെ ഉപ്പുചാക്കുകളുമായി ഒരു പാലം കടക്കവേ, ഓർക്കാപ്പുറത്ത് കഴുതയുടെ അടിതെറ്റി. അത് ചുമടുമായി ആറ്റിൽ വീണു. നീന്തിക്കയറിയ കഴുതയുടെ ചുമടുഭാരം ഗണ്യമായി കുറഞ്ഞിരുന്നു. കാരണം ഉപ്പെല്ലാം വെള്ളത്തിൽ അലിഞ്ഞിരുന്നു. സംഗതി മനസ്സിലാക്കിയ കഴുത അടുത്ത ദിവസം പാലംകടക്കവേ കാൽ ഇടറുന്നതായി അഭിനയിച്ചു മനഃപൂർവ്വം വെള്ളത്തിലേക്ക് വീണു. കഴുതയുടെ വിരുത് യജമാനൻ തിരിച്ചറിഞ്ഞു. അടുത്ത ദിവസം കഴുത മനപ്പൂർവ്വം വെള്ളത്തിൽ വീണെങ്കിലും കയറാൻ ഏറെ പാടുപെടേണ്ടി വന്നു. കുറെ വെള്ളവും കുടിച്ചു. ചുമടാകട്ടെ ഭാരത്തിൽ ഇരട്ടിയായതായി തോന്നുകയും ചെയ്തു. കാരണം അന്ന് യജമാനൻ ഉപ്പിനു പകരം പഞ്ഞിനിറച്ച ചാക്കായിരുന്നു ചുമടായി വെച്ചിരുന്നത്. പാഠം പഠിച്ച കഴുത പിന്നിടൊരിക്കലും ചുമടു താങ്ങാൻ വൈമനസ്യം കാട്ടിയില്ല.
ഗുണപാഠം: :മടിയന്മാർ മല ചുമക്കും

                       സിംഹത്തിന്റെ പ്രേമം

കാട്ടിലെ രാജാവായ സിംഹം ഒരു കൊച്ചു സുന്ദരിയിൽ വശ്യനായി. പ്രേമപരവശനായ സിംഹം കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചു വിവാഹാഭ്യർഥന നടത്തി. ഭയം മൂലം വനരാജാവിന്റെ അഭ്യർഥന നിരസിക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. ആലോചനകൾക്കു ശേഷം കുട്ടിയുടെ പിതാവ് പറഞ്ഞു "രാജൻ, അങ്ങയുടെ അഭ്യർഥന ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. എന്നാൽ എന്റെ കുഞ്ഞിനോടുള്ള അങ്ങയുടെ വാൽസല്യ പ്രകടനങ്ങൾ അവളെ നോവിക്കുമെന്ന് ഞാൻ ഭയക്കുന്നു. അങ്ങയുടെ നഖങ്ങൾ കളയുകയും, പല്ലുകൾ എടുത്തു കളയുകയും ചെയ്താൽ അവൾക്കും ഞങ്ങൾക്കും സമാധാനമാവും. ഉടൻ വിവാഹം നടത്തുകയും ആവാം
ഇതു കേൾക്കേണ്ട താമസം പരവശനായ സിംഹം നഖദന്തങ്ങൾ കളഞ്ഞ് ഒരുങ്ങി വന്നു. പല്ലുപോയ സിംഹത്തെ കണ്ട് ഏവരും അവനെ പരിഹസിച്ചു മടക്കി അയച്ചതേയുള്ളൂ.
ഗുണപാഠം: പ്രേമത്തിനു കണ്ണില്ല .പ്രേമത്താൽ പരവശനായവൻ എന്തു വിഡ്ഢിത്തവും ചെയ്യാൻ ഒരുമ്പെടും'

                 രണ്ടു ചങ്ങാതിമാരും ഒരു കരടിയും

വനാന്തരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന രണ്ടു സുഹൃത്തുക്കൾ പെട്ടെന്ന് ഒരു കരടിയുടെ മുന്നിൽ ചെന്നുപെട്ടു. ഒരുവൻ ഉടൻ തന്നെ എങ്ങനെയോ അടുത്തു കണ്ട ഒരു മരത്തിൽ കയറി പറ്റി. അത് സാധിക്കാതിരുന്ന രണ്ടാമൻ, മരച്ചുവട്ടിൽ ചത്തത് പോലെ മലർന്നു കിടന്നു. അവന്റെ അടുക്കലെത്തിയ കരടി അവനെ മണപ്പിച്ചു നോക്കി. ശ്വാസം പോലും വിടാതെ അനങ്ങാതെ കിടന്ന അയാൾ ചത്തെന്നു കരുതി കരടി മടങ്ങി പോയി. കരടികൾ ശവം ഭക്ഷിക്കാറില്ലത്രെ. കരടി പോയെന്നുറപ്പായപ്പോൾ മരത്തിൽ നിന്നിറങ്ങിയവൻ സുഹൃത്തിനോട് പരിഹാസപൂർവ്വം ചോദിച്ചു.
"അല്ലാ, കരടി നിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് കണ്ടല്ലോ. എന്താണവൻ നിന്നോട് പറഞ്ഞത്?"
മുടിനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയ സുഹൃത്ത് പറഞ്ഞു "കരടി പറഞ്ഞത്" ആപത്ത് വരുമ്പോൾ ഉപേക്ഷിക്കുന്നവൻ ഒരിക്കലും സുഹൃത്തല്ല."
ഗുണപാഠം: :ആപത്തിലും ഒപ്പം നിൽക്കുന്നവനേ യഥാർത്ഥ സുഹൃത്തായിരിക്കൂ

                            കുറുക്കനും ആടും

ഒരു കുറുക്കൻ എങ്ങനെയോ ആഴമുള്ള ഒരു പൊട്ടക്കിണറ്റിൽ വീണു പോയി. അത് വഴി പോകാനിടയായ ഒരാട് കിണറ്റിൽ കിടക്കുന്ന കുറുക്കനോട് തിരക്കി
"ആ പൊട്ടക്കിണറ്റിൽ നീ എന്തെടുക്കുന്നു?"
ഉടൻ തന്നെ കുറുക്കൻ പ്രതിവചിച്ചു.
"നീ അറിഞ്ഞില്ലേ? ഭയങ്കര വരൾച്ച വരാൻ പോകുകയാണ്. ഇവിടെയാണെങ്കിൽ കുറച്ചു വെള്ളമെങ്കിലും ഉണ്ട്. അത് കൊണ്ടാണ് ഞാൻ ഇവിടെകൂടാൻ തീരുമാനിച്ചത്. നീയും ഇങ്ങോട്ടു പോര്."
ക്ഷണം കിട്ടേണ്ട താമസം ആട് പൊട്ടക്കിണറ്റിലേക്ക് ചാടി. ആട് എത്തിയ ഉടൻ തന്നെ കുറുക്കൻ ആടിന്റെ മുതുകേറി മുകളിലേക്ക് ഒറ്റ ചാട്ടം. കിണറ്റിനു പുറത്തെത്തിയ കുറുക്കൻ ആടിനോട് ഇപ്രകാരം യാത്ര പറഞ്ഞു
"ഞാൻ പോകുന്നു. കാലക്കേടു സംഭവിച്ചവരിൽ നിന്നും ഉപദേശം സ്വീകരിക്കരുത് എന്ന് നീ ഇനിയെങ്കിലും പഠിക്കൂ."
ഗുണപാഠം: കാലക്കേടു സംഭവിച്ചവരിൽ നിന്നും ഉപദേശം സ്വീകരിക്കരുത്.

                        തേൻകുടവും ഈച്ചകളും

ഒരു കുടത്തിൽ ഉണ്ടായിരുന്ന തേൻ തുളുമ്പി കുടത്തിന്റെ ചുവട്ടിൽ വീണു കിടന്നു. ഇതു കണ്ട ഒരു പറ്റം ഈച്ചകൾ അതിൽ തേനിൽ ചെന്നിരുന്നു ആർത്തിയോടെ കുടിക്കാൻ തുടങ്ങി. താമസിയാതെ ഈച്ചകളുടെ കാലുകൾ തേൻ കൊണ്ടു പൊതിയപ്പെട്ടു. തേനിൽ പൂണ്ടുപോയ കാലുകൾ വലിച്ചെടുക്കാനോ, പറന്നു പോകാനോ സാധിക്കാതെ ആ ഈച്ചകൾ തേനിൽ തന്നെ ശ്വാസം മുട്ടി ചത്തു. ജീവൻ പോയ്കൊണ്ടിരുന്നപ്പോൾ അവ വിലപിച്ചു. "ഞങ്ങൾ എത്ര വിഡ്ഢികൾ. അല്പനേരത്തെ ആനന്ദത്തിനു പിന്നാലെ പോയതാണ് ഞങ്ങളുടെ നാശത്തിനു വഴിവെച്ചത്."
ഗുണപാഠം: അമിതമായാൽ അമൃതും വിഷം.

                      നായയും എല്ലിൻ കഷ്ണവും

ഭക്ഷണം തേടിയിറങ്ങിയ നായക്ക് ഒരെല്ലിൻ കഷണം കിട്ടി. അതും കടിച്ചു പിടിച്ചു കൊണ്ടു വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു പാലം കടക്കേണ്ടിവന്നു.
പാലത്തിലൂടെ നടക്കവേ തന്റെ പ്രതിബിംബം വെള്ളത്തിൽ കണ്ട നായ, അത് എല്ലിൻ കഷണവുമായി നിൽക്കുന്ന മറ്റൊരു നായയാണെന്ന് ധരിച്ചു. ആ എല്ലും കൂടി കരസ്ഥമാക്കാനായി നായ കുരച്ചുംകൊണ്ട് മറ്റെ നായക്കുനേരെ ചാടി. ഉള്ളതും പോയി. വെള്ളവുംകുടിച്ചു.
ഗുണപാഠം: അത്യാഗ്രഹം ആപത്ത് വരുത്തും.

                                    ഉറുമ്പും പുൽച്ചാടിയും

അത് വേനൽക്കാലം ആയിരുന്നു. പുൽച്ചാടി പാടത്തു തുള്ളിക്കളിച്ച് പാട്ടുപാടി മതിമറന്നാഹ്ലാദിക്കുകയായിരുന്നു. ഒരു ധാന്യമണി തന്റെ കൂട്ടിലേക്ക് കഷ്ടപ്പെട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്ന ഉറുമ്പ് ആ വഴി കടന്നുപോയി.
"ഇങ്ങനെ കഷ്ടപ്പെടാതെ," പുൽച്ചാടി ചോദിച്ചു, "നിനക്കെന്താ എന്നോടൊത്തു കളിച്ചാൽ?"
"ഞാൻ മഞ്ഞുകാലത്തേക്ക് ഭക്ഷണം ശേഖരിക്കുകയാണ്", ഉറുമ്പ് പറഞ്ഞു. "നീയും അങ്ങനെ ചെയ്താൽ നന്നായിരിക്കും".
"മഞ്ഞുകാലത്തെക്കുറിച്ച് എന്തിനു പ്രയാസപ്പെടണം?" പുൽച്ചാടി ചോദിച്ചു, "നമുക്കിപ്പോൾ ധാരാളം ഭക്ഷണമുണ്ടല്ലോ." പക്ഷെ ഉറുമ്പ് തന്റെ പ്രയത്നം തുടർന്നു.
മഞ്ഞുകാലം വന്നു. പുൽച്ചാടി പട്ടിണി കിടന്നു ചാകാറായി. ഉറുമ്പുകൾ തങ്ങൾ ശേഖരിച്ച ഭക്ഷണം എന്നും വിതരണം ചെയ്യുന്നത് അവൻ കണ്ടു. അപ്പോളവനു മനസ്സിലായി:
ഗുണപാഠം: സമ്പത്ത് കാലത്ത് തൈ പത്തുവെച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം.
                 ദൈവവും വണ്ടിക്കാരനും
ഭാരമേറിയ ചരക്കുമായി പോകുകയായിരുന്ന കുതിരവണ്ടി ചളിക്കുണ്ടിൽ പൂണ്ടുപോയി .വണ്ടിക്കാരൻ കുതിരകളെക്കൊണ്ട് ആഞ്ഞു വലിപ്പിച്ചെങ്കിലും വണ്ടി കൂടുതൽ ആഴത്തിലേക്ക് പൂണ്ടതേയുള്ളൂ. ഒടുവിൽ വണ്ടിക്കാരൻ ചാട്ടവാർ വലിച്ചെറിഞ്ഞ് താഴെയിറങ്ങി , മുട്ടുകുത്തി ദൈവത്തോട് പ്രാർത്ഥിച്ചു.”ദൈവമേ എന്റെയീ വിഷമഘട്ടത്തിൽ എന്നെ നീ സഹായിക്കണമേ”
അപ്പോൾ ദൈവം അരുളി “ഹേ മനുഷ്യാ ! അലസനായി അവിടെ ഇരിക്കാതെ, എഴുന്നെറ്റ് നിന്റെ ശക്തിയുപയോഗിച്ച് വണ്ടി തള്ളൂ”

ഗുണപാഠം: സ്വയം സഹായിക്കാത്തവരെ ദൈവം സഹായിക്കുകയില്ല.

                   മോഷ്ടാവും അമ്മയും
പള്ളിക്കൂടത്തിൽ നിന്നും തന്റെ സഹപാഠിയുടെ ഒരു പുസ്തകം മോഷ്ടിച്ചു കൊണ്ടുവന്ന ബാലനെ അവന്റെ മാതാവ് ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. മാത്രമല്ല അവനെ അനുമോദിച്ച് പ്രോൽസാഹിപ്പിക്കുകയും ചെയ്തു. അടുത്ത തവണ അവൻ മോഷ്ടിച്ചത് ഒരു മേലങ്കി ആയിരുന്നു. അതും മാതാവ് അനുമോദിച്ചു. ബാലൻ യുവാവായപ്പോളും മോഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മോഷണവസ്തുക്കളുടെ മൂല്യവും അധികരിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു നാൾ അവൻ കവർച്ചക്കിടെ പിടിക്കപ്പെട്ടു. വധശിക്ഷയാണ് അവനു വിധിക്കപ്പെട്ടത്. വിലങ്ങുവെച്ച കൈകളുമായി അവനെ വധിക്കപ്പെടാൻ കൊണ്ടുപോകുമ്പോൾ അവന്റെ അമ്മയും അലമുറയിട്ടുകൊണ്ട് അവനെ അനുഗമിക്കുന്നുണ്ടായിരുന്നു.
അവൻ പറഞ്ഞു "എനിക്ക് എന്റെ അമ്മയോടു രണ്ട് വാക്കു രഹസ്യമായി പറയാനുണ്ട്
എന്നിട്ടവൻ മാതാവിന്റെ അടുക്കലേക്ക് ചെന്നു.പെട്ടെന്ന് അവൻ അമ്മയെ ആക്രമിച്ചു, അമ്മയുടെ ചെവി കടിച്ചു മുറിച്ചു. അമ്മ അവനെ കഠിനമായി ശകാരിച്ചു. അപ്പോൾ അവൻ വിലപിച്ചു
ഞാൻ ആദ്യമായി ഒരു പുസ്തകം കട്ടുകൊണ്ടുവന്നപ്പോൾ അമ്മ എന്നെ തല്ലിയിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ഞാൻ അപമാനിതനായി മരിക്കേണ്ടിവരില്ലായിരുന്നു"
ഗുണപാഠം: :കള്ളത്തരം മുളയിലേ നുള്ളണം. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും.

                            ഒറ്റ കണ്ണൻ മാൻപേട
ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട ഒരു പേടമാനുണ്ടായിരുന്നു. കാഴ്ചപോയ വശത്തുകൂടി ആരെങ്കിലും വരുന്നതോ ഏതെങ്കിലും അനക്കം സംഭവിക്കുന്നതോ അവൾ അറിയുമായിരുന്നില്ല. വേട്ടയാടപ്പെടാതിരിക്കാൻ അവൾ കടൽ തീരത്തിനടുത്ത് ഉയർന്ന പാറകൂട്ടത്തിനരികിൽ മേയുക പതിവാക്കി. കാഴ്ചപോയ കണ്ണ് കടലിലേക്കും നല്ല കണ്ണ് കരയിലേക്കും തിരിഞ്ഞിരിക്കുന്നത് സുരക്ഷിതമായി അവൾക്കു തോന്നി. വേടന്മാർ കരയിലൂടെയാണല്ലൊ വരിക . അവൾക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചിരുന്നു. എന്നാൽ ചില വേടന്മാർ അവളുടെ അന്ധത മനസ്സിലാക്കി. അവർ ഒരു വള്ളത്തിലേറി കടലൽ വശത്തിലൂടെ അവളെ അമ്പെയ്തു കൊന്നു. മരണവേദനയിൽ അവൾ വിലപിച്ചു "വിധിച്ചതേ ഭവിക്കൂ."
ഗുണപാഠം:വരാനുള്ളത് വഴിയിൽ തങ്ങില്ല.

                       പൂച്ചക്കാരു മണികെട്ടും?

തങ്ങളുടെ പൊതുശത്രുവായ പൂച്ചയെ എങ്ങനെയൊക്കെ കബളിപ്പിച്ച് രക്ഷപ്പെടാം എന്നതിനെപ്പറ്റി ആലോചിക്കാൻ ചുണ്ടെലികൾ പണ്ട് ഒരു മഹാസമ്മേളനം വിളിച്ചുചേർത്തു. പലരും പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും ഒന്നും തന്നെ ആർക്കും സ്വീകാര്യമായില്ല. അവസാനം ചെറുപ്പക്കാരനായ ഒരു ചുണ്ടെലി എഴുന്നേറ്റുനിന്നു പറഞ്ഞു:
"നിങ്ങൾ നടപ്പാക്കാൻ തയ്യാറാണെങ്കിൽ നമ്മുടെ സുരക്ഷിതത്വത്തിന്നുതകുന്ന ഒരാശയം ഞാൻ നിർദ്ദേശിക്കാം. പാത്തും പതുങ്ങിയുമാണല്ലോ പൂച്ച നമ്മെ ഉപദ്രവിക്കുന്നത്. പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടുകയാണെങ്കിൽ അവൾ അടുത്തുള്ളപ്പോഴെല്ലാം അതു്‌ കിലുങ്ങി നമുക്കു്‌ രക്ഷപ്പെടാനുള്ള മുന്നറിയിപ്പു ലഭിക്കും."
സദസ്സ് കൈയ്യടിച്ചു നിർദ്ദേശം അംഗീകരിക്കാനൊരുങ്ങവേ ഒരു വയസ്സൻ ചുണ്ടെലി ചോദിച്ചു: "സംഗതി കൊള്ളാം, പക്ഷെ എനിക്കൊരു സംശയം - പൂച്ചക്കാരു മണികെട്ടും?" എല്ലാവരും പരസ്പരം നോക്കിയെങ്കിലും ആരും മുന്നോട്ടു്‌ വന്നില്ല.
ഗുണപാഠം: അസാദ്ധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുക വളരെ എളുപ്പമാണു്‌.

     വിഗ്രഹം ചുമക്കുന്ന കഴുത

ഒരു അമ്പലത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ച വിഗ്രഹം കഴുതപ്പുറത്തേറ്റി കൊണ്ടുപോവുകയായിരുന്നു. കൊണ്ടു പോകുന്നത് വിഗ്രഹമായതിനാൽ വഴിനീളെ ജനങ്ങളുടെ ഭക്തിപ്രകടനമായിരുന്നു-- പുഷ്പാർച്ചനകൾ, മന്ത്രോച്ചാരണങ്ങൾ, തൊഴുത്തു വണങ്ങുന്ന ഭക്തന്മാർ. എല്ലാം കൂടി കണ്ടപ്പോൾ കഴുത വിചാരിച്ചു തന്നെയാണ്‌ ജനങ്ങൾ വണങ്ങുന്നതെന്ന്. കഴുതയ്ക്ക് ഗർവ്വ് വന്നു ഭവിച്ചു. അവൻ യാത്ര തുടരാൻ വിസമ്മതിച്ചു.
ജനങ്ങൾ തടവിയും തലോടിയും അതിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഇടഞ്ഞു തന്നെ നിന്നു. ഒടുവിൽ കോലുകൊണ്ടു തല്ല് കിട്ടി തുടങ്ങിയപ്പോൾ മാത്രമാണ്‌ അവൻ നീങ്ങി തുടങ്ങിയത്.
ഗുണപാഠം: അർഹതയില്ലാത്ത അംഗീകാരങ്ങൾക്ക് പിന്നാലെ പോകുന്നത് അവഹേളനം വിളിച്ചുവരുത്തലാണ്‌

             നിലവിളക്കിന്റെ ഹുങ്ക്

എണ്ണയിൽ മുങ്ങിയ തിരി ആളിക്കത്തിയപ്പോൾ നിലവിളക്ക് അഹങ്കാരത്തോടെ പറഞ്ഞു.
"എന്തൊരു പ്രകാശമാണെനിക്ക്. സൂര്യനു പോലും ഇത്രയും വെളിച്ചം നൽകാനാവില്ല."
അപ്പോഴാണ് ഒരു ചെറുതെന്നൽ മുറിയിലൂടെ കടന്നു പോയത്. വിളക്ക് താനെ അണഞ്ഞുപോയി. വീണ്ടും തിരി കൊളുത്തുന്നതിനിടയിൽ വിളക്കിന്റെ ഉടമ ഉപദേശിച്ചു.
"ഇനിയെങ്കിലും പൊങ്ങച്ചം പറയാതെ, നിശബ്ദമായി നിന്റെ വെളിച്ചം പകർന്നു കൊടുക്കൂ. അൽപ്പമാത്രം പ്രകാശിക്കുന്ന നക്ഷത്രങ്ങളെ നോക്കൂ . അവ കെട്ടു പോകുന്നേയില്ല."
ഗുണപാഠം: അറിവും ധനവുമെല്ലാം നശ്വരമാണ്. അവയിൽ ഊറ്റം കൊള്ളരുത്

           പൊന്മുട്ടയിടുന്ന താറാവ്

പതിവു പോലെ താറാവിന്റെ കൂട്ടിൽ നിന്നും മുട്ട എടുക്കാൻ ചെന്ന വീട്ടുകാരൻ അന്ന് കണ്ടത് തിളങ്ങുന്ന മഞ്ഞ ഭാരിച്ച മുട്ടയാണ്. ആദ്യം അത് കളയാൻ ഭാവിച്ചെങ്കിലും പിന്നീട് അത് വീട്ടിൽ കൊണ്ടു പോയി പരിശോധിച്ചു. അതൊരു സ്വർണ്ണ മുട്ടയാണെന്നറിഞ്ഞപ്പോൾ അയാൾ ഏറെ സന്തോഷിച്ചു. എന്നും താറാവ് പൊന്മുട്ട ഇട്ടുകൊണ്ടിരുന്നു. വീട്ടുകാരൻ വലിയ ധനികനാവുകയും ചെയ്തു. ധനമേറിയപ്പോൾ അയാളുടെ ആർത്തിയും ഏറി. താറാവിന്റെ ഉള്ളിലുള്ള മുട്ടകളെല്ലാം ഒറ്റയടിയ്ക്ക് കരസ്ഥമാക്കാനാഗ്രഹിച്ച അയാൾ താറാവിനെ കൊന്നു വയറുകീറി. അയാൾക്ക് ഒന്നുമേ ലഭിച്ചില്ല മാത്രമല്ല പിന്നീടൊരിക്കലും സ്വർണ്ണമുട്ട കിട്ടിയുമില്ല.
ഗുണപാഠം: അത്യാഗ്രഹം ആപത്ത് വരുത്തും.

കാക്കയുടെ ദാഹശമനം

ദാഹജലം തേടി അലയുന്ന കാക്ക ഒരു വീട്ടുമുറ്റത്ത് ഒരു കുടമിരിക്കുന്നത് കണ്ടു. കുടത്തിനുള്ളിലേക്ക് നോക്കിയപ്പോൾ അടിത്തട്ടിൽ ഒരൽപ്പം വെള്ളമുണ്ടെന്നു മനസ്സിലായി. വെള്ളം കുടിക്കാൻ മാർഗ്ഗമാലോചിച്ച് കാക്ക ചുറ്റിനും നോക്കിയപ്പോൾ കുറെ കല്ലുകൾ കൂമ്പാരമായി കിടക്കുന്നത് കാണാനായി. കാക്ക പറന്നുചെന്ന് ഒരു കല്ലെടുത്തു കൊണ്ടുവന്ന് കുടത്തിലിട്ടു. അങ്ങനെ ഒരോന്നോരോന്നായി കല്ലുകൾ ഇട്ടുകൊണ്ടേയിരുന്നു.
ഏറെ കഴിഞ്ഞപ്പോൾ അടിത്തട്ടിൽ ആയിരുന്ന വെള്ളം ക്രമേണ കല്ലുകൾക്കു മുകളിലായി ഉയർന്നു വന്നു. കാക്ക ദാഹശമനം വരുത്തി പറന്നു പോയി.
ഗുണപാഠം: ആവശ്യമാണ്‌ കണ്ടുപിടിത്തത്തിന്റെ മാതാവ്

             കഴുതയും ചെന്നായും

മേഞ്ഞുകൊണ്ടിരുന്ന ഒരു കഴുത, ചെന്നായ മെല്ലെ തന്നെ പിടിക്കാൻ വരുന്നത് ശ്രദ്ധിച്ചു. ഉടൻ തന്നെ അവൻ കാലിൽ മുള്ളു തറച്ചതായി അഭിനയിച്ചു മുടന്താൻ തുടങ്ങി.അടുത്തെത്തിയ ചെന്നായ് കാര്യം തിരക്കിയപ്പോൾ കഴുത പറഞ്ഞു. "എന്റെ കാലിൽ കൂർത്ത ഒരു മുള്ളു കയറിയിരിക്കുകയാണ്. നീ അതൊന്ന് എടുത്തു തരൂ. അല്ലെങ്കിൽ എന്നെ തിന്നുമ്പോൾ അത് നിന്റെ തൊണ്ടയ്ക്ക് കയറും."
ചെന്നായ്ക്കും അത് സമ്മതമായി. അവൻ കഴുതയുടെ കാൽ പൊക്കി, സൂക്ഷ്മതയോടെ പരിശോധന തുടങ്ങി. ആ സമയം കഴുത സർവ്വ ശക്തിയും സംഭരിച്ച് ആഞ്ഞു തൊഴിച്ചു. തൊഴിയുടെ ആഘാതത്തിൽ പല്ലുകൾ കൊഴിഞ്ഞ ചെന്നായ് വേദനയോടെ പായുന്നതിനിടയിൽ പിറുപിറുത്തു "എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത് കൊന്നു തിന്നാനായിരുന്നു, ചികിൽസിക്കാനായിരുന്നില്ല. എനിക്കീഗതി വന്നതിൽ ഒരൽഭുതവുമില്ല"
ഗുണപാഠം: അറിയാത്ത തൊഴിൽ ചെയ്താൽ ആപത്ത് ഭവിച്ചേക്കാം

      കിട്ടാത്ത മുന്തിരി പുളിയ്ക്കും

കഠിനമായ ചൂടുള്ള ഒരു ദിനം ദാഹിച്ചു വരികയായിരുന്ന ഒരു കുറുക്കൻ പഴുത്തുകുലച്ചു നിൽക്കുന്ന ഒരു മുന്തിരിച്ചെടി കാണാനിടയായി. കുറുക്കന്റെ വായിൽ വെള്ളമൂറി. മുന്തിരങ്ങയ്ക്കായി അവൻ ശക്തിയിൽ ചാടി. എത്താത്ത ഉയരത്തിലായിരുന്നു മുന്തിരി. ചാട്ടം കൂടുതൽ ശക്തിയിൽ ആവർത്തിച്ചെങ്കിലും ഫലമുണ്ടായില്ല. നിരാശയോടെ മടങ്ങവേ കുറുക്കൻ പിറുപിറുത്തു
""അല്ലെങ്കിലും ഈ മുന്തിരി ആർക്കുവേണം. അതിന് ഭയങ്കര കയ്പ്പാണ്"
ഗുണപാഠം: കിട്ടാത്ത മുന്തിരിങ്ങ പുളിക്കും

           മയിലിന്റെ ഹർജി

മയിൽ ഒരു ഹർജിയുമായി ദേവന്റെ മുന്നിലെത്തി. തന്റെ സൗന്ദര്യത്തിനു ചേർന്ന രീതിയിലുള്ള ശബ്ദവുംകൂടി വേണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതിനാൽ കുയിലിന്റെ ശ്രുതി തനിക്കുംകൂടി തരണമെന്ന് അവൾ ദേവനോട് അപേക്ഷിച്ചു. ദേവൻ അപേക്ഷ നിരസിച്ചുകൊണ്ട് പറഞ്ഞു.
"നീ എന്റെ പ്രിയപ്പെട്ട പക്ഷി തന്നെ. ഉള്ളതു കൊണ്ട് സന്തോഷവതിയായിരിക്കൂ."
ഗുണപാഠം: എല്ലാ കാര്യത്തിലും ഒന്നാമനായിരിക്കണം എന്നു വാശി പിടിക്കരുത്."

വവ്വാലും പക്ഷികളും മൃഗങ്ങളും

ഒരിക്കൽ പക്ഷികളും മൃഗങ്ങളും തമ്മിൽ ഘോരയുദ്ധമുണ്ടാകുമെന്ന സ്ഥിതി വന്നു. രണ്ടു സേനകളും കോപ്പുകൂട്ടിത്തുടങ്ങിയപ്പോഴും വവ്വാൽ ആരുടെ കൂടെ കൂടുമെന്ന ശങ്കയിലായിരുന്നു. അവന്റെ കൂട്ടിനടുത്തുകൂടി പോയ പക്ഷികൾ വിളിച്ചു:
"ഞങ്ങളുടെ കൂടെ വരൂ!". പക്ഷെ അവൻ പറഞ്ഞു: "ഇല്ല, ഞാനൊരു മൃഗമാണു്‌."
അതുപോലെ മൃഗങ്ങളും അവനെ തങ്ങളുടെ കൂടെ കൂടാൻ വിളിച്ചു. അപ്പോഴവൻ പറഞ്ഞു:
"ഇല്ല, ഞാനൊരു പക്ഷിയാണു്‌."
ഭാഗ്യവശാൽ അവസാനനിമിഷം യുദ്ധം ഒഴിവായി. സമാധാനം പുലർന്നു. പക്ഷികളുടെ സന്തോഷപ്രകടനങ്ങളിൽ പങ്കെടുക്കാൻ വവ്വാൽ ചെന്നു. എന്നാൽ അവർ അവനെ കൊത്തിയോടിച്ചു. അപ്പോൾ അവൻ മൃഗങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാമെന്നുവച്ച് അവിടെച്ചെന്നപ്പോൾ അവരും അവനെ തുരത്തി. അപ്പോഴവനു മനസ്സിലായി, ഒരു പറ്റത്തിലും പെടാതെ ഒഴിഞ്ഞുമാറിയത് നന്നായില്ലെന്ന്.
ഗുണപാഠം: ഒരു പറ്റത്തിലും പെടാത്തവനു്‌ സുഹൃത്തുക്കളില്ല.

               ഉറുമ്പും പ്രാവും

ആറ്റുതീരത്ത് വെള്ളം കുടിക്കാൻ പോയ ഉറുമ്പ്‌ അബദ്ധത്തിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിച്ചാകാറായി. ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിലിരുന്നു്‌ ഇതുകണ്ട ഒരു പ്രാവു്‌ ഉറുമ്പിന്റെ അടുത്തായി ഒരില പറിച്ചിട്ടു കൊടുത്തു. ഉറുമ്പ് അതിൽപ്പിടിച്ച് സുരക്ഷിതനായി കരകയറി.
അല്പം കഴിഞ്ഞ് ഒരു വേടൻ മരച്ചുവട്ടിൽ വന്നു മുകളിലിരുന്ന പ്രാവിനെ ഉന്നം വെച്ച് തന്റെ തെറ്റാലി തൊടുത്തു. ഇതു കണ്ടുനിന്ന ഉറുമ്പ്‌ അതേസമയം തന്നെ വേടന്റെ കാലിൽ ആഞ്ഞുകടിച്ചു. വേടന്റെ ഉന്നം തെറ്റി. ശബ്ദം കേട്ട പ്രാവു്‌ പെട്ടെന്നു്‌ പറന്നു്‌ രക്ഷപ്പെട്ടു.
ഗുണപാഠം: നല്ലതു ചെയ്താൽ നല്ലതു വരും

  അഹങ്കാരിയായ പൂവൻ കോഴി

രണ്ടു പൂവൻ കോഴികൾ ഒരു ദിവസം പോരടിച്ചു. കോഴി പോരിൽ തോറ്റ പൂവൻ, ചിറകും മടക്കി ഒച്ചവെക്കാതെ പതുക്കെ ഒളിവിൽ പോയി. വിജയിയാവട്ടെ അടുത്തുള്ള മരത്തിലേക്ക് പറന്നു കയറി, ചിറകടിച്ചു, ഉറക്കെ കൂവി തന്റെ വിജയം ആഘോഷിക്കുകയായിരുന്നു. ആകാശത്തുകൂടി പറക്കുകയായിരുന്ന ഒരു പരുന്ത് ഈ പ്രകടനം കാണാനിടയായി, പരുന്ത് ഉടൻ തന്നെ വന്നു പൂവൻ കോഴിയെ റാഞ്ചിക്കൊണ്ടു പോയി. അത്കഴിഞ്ഞപ്പോൾ പോരിൽ തോറ്റു പിൻവാങ്ങിയ പൂവൻ തിരികെ എത്തി, തന്റെ മേധാവിത്ത്വം കാട്ടാൻ തുടങ്ങി.
ഗുണപാഠം: താൽക്കാലിക വിജയങ്ങളിൽ അഹങ്കരിക്കുന്നത് വിനാശത്തിനു വഴിവെക്കും

ചങ്ങാതിയെ അറിഞ്ഞാൽ ആളെയറിയാം
നിരവധി കഴുതകളുടെ ഉടമയായിരുന്ന ഒരു കച്ചവടക്കാരൻ ഒരു കഴുതയെക്കൂടി വാങ്ങുവാൻ തീരുമാനിച്ചു. കമ്പോളത്തിൽ പോയി അയാൾ ഒരു കഴുതയെ തിരഞ്ഞെടുത്തു. വില്പ്പനക്കാരനോട് അയാൾ പറഞ്ഞു.
"ഞാൻ ഇവനെ വീട്ടിലേക്ക് കൊണ്ടുപോയി നോക്കട്ടെ. മൂന്നാലു ദിവസം കഴിഞ്ഞു കച്ചവടം ഉറപ്പിക്കാം."
അയാൾ കഴുതയെ ആലയത്തിൽ മറ്റ് കഴുതകൾക്കൊപ്പം ആക്കി. പുതിയ കഴുത ഉടൻ തന്നെ ഒരു ചങ്ങാതിയെ തിരഞ്ഞെടുത്തു. കൂട്ടത്തിൽ ഏറ്റവും അധികം ഭക്ഷണം കഴിക്കുകയും, ഏറ്റവും കുറച്ചു ജോലിചെയ്യുകയും ചെയ്യുന്ന കഴുതയെയാണ്‌ നവാഗത കഴുത തിരഞ്ഞെടുത്തത്. ഇത് കണ്ട കച്ചവടക്കാരൻ അടുത്ത ദിവസം തന്നെ അങ്ങാടിയിൽ പോയി അവനെ തിരികെ ഏല്പ്പിച്ചുകൊണ്ടു പറഞ്ഞു:
"ഇവന്റെ ഗുണമറിയാൻ ഒരു ദിവസം പോലും വേണ്ടിവന്നില്ല. ഇവൻ തിരഞ്ഞെടുത്ത ചങ്ങാതിയെകണ്ടാലറിയാം ഇവന്റെ സ്വഭാവഗുണം."
ഗുണപാഠം: നല്ല കൂട്ടുകെട്ടില്ലെങ്കിൽ നമ്മളും നല്ലവരല്ലെന്നു കണക്കാക്കും      ജാത്യാലുള്ളത് തൂത്താൽ പോകില്ല
ഒരു രാജകുമാരൻ കുറെ കുരങ്ങുകളെ പിടിച്ചു അവയെ മെരുക്കിയെടുത്തു. എന്നിട്ട് അവയെ നൃത്തം ചെയ്യാൻ പഠിപ്പിച്ചു. മനുഷ്യരെ അനുകരിക്കാൻ മിടുക്കന്മാരായ വാനരന്മാർ നല്ല നർത്തകന്മാരായി. വേഷം കെട്ടിയ വാനരന്മാരുടെ നൃത്തം രാജസദസ്സുകളിൽ പതിവ് പരിപാടിയായി. അങ്ങനെയിരിക്കെ ഒരു രാജഭൃത്യനു ഒരു കുബുദ്ധി തോന്നി. വാനരനൃത്തം നടന്നുകൊണ്ടിരിക്കുന്ന ഒരു വേദിയിലേക്ക് അയാൾ ഏതാനും പഴങ്ങൾ എറിഞ്ഞുകൊടുത്തു. അച്ചടക്കത്തോടെ നൃത്തം ചെയ്തുകൊണ്ടിരുന്ന കുരങ്ങന്മാർ പഴം കണ്ടമാത്രയിൽ അതിന്റെ പിന്നാലെ പാഞ്ഞു. പഴങ്ങൾക്കു വേണ്ടി അടിപിടിയായി. തൊപ്പിയും കുപ്പായവുമിട്ടാലും കുരങ്ങ്, എന്നും കുരങ്ങ് തന്നെയെന്നു മനസ്സിലായ സദസ്സ് ആർത്തു ചിരിച്ചു.
ഗുണപാഠം: ജാത്യാലുള്ളത് തൂത്താൽ പോകില്ല

 കൈനോട്ടക്കാരൻ
അങ്ങാടിയിൽ ഇരുന്നു ആളുകളുടെ ഭാവി പ്രവചിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാൾ. അപ്പോൾ അയാളുടെ അയൽവാസി ഓടി വന്നു പറഞ്ഞു "താങ്കളുടെ വീട് ആരോ കുത്തിത്തുറന്നു സാധനങ്ങളെല്ലാം കടത്തിക്കൊണ്ടു പോയിരിക്കുന്നു." ഇത് കേട്ടു കൈനോട്ടക്കാരൻ ധൃതിയിൽ വീട്ടിലേക്ക് ഓടി. കണ്ടു നിന്ന വഴിപോക്കരിൽ ഒരാൾ വിളിച്ചു ചോദിച്ചു
"മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്ന താങ്കൾക്ക് എന്തുകൊണ്ട് താങ്കളുടെ സ്വന്തം ഭാവി മുൻകൂട്ടി കാണാൻ സാധിച്ചില്ല?"
ഗുണപാഠം: സ്വയം പര്യാപ്തമല്ലാത്ത ഒന്നിനും, മറ്റൊന്നിനെ സഹായിക്കാനാവില്ല.

മുളയിലറിയാം വിള
അന്ധനായിരുന്നെങ്കിലും മിക്ക മൃഗങ്ങളെയും കൈകൊണ്ടു തടവിനോക്കി തിരിച്ചറിയാൻ കഴിവുള്ള ഒരാളുണ്ടായിരുന്നു. ഒരിക്കൽ ഒരു ചെന്നായികുഞ്ഞിനെ അയാളുടെ പക്കൽ കൊണ്ടുവന്നിട്ട് അതെന്തിന്റെ കുഞ്ഞാണെന്നു ചോദിച്ചു.
അതിനെ തടവി നോക്കിയിട്ട് അയാൾ പറഞ്ഞു: "ഇത് കുറുക്കന്റെ കുഞ്ഞോ അതോ ചെന്നായികുട്ടിയോ എന്ന് എനിക്ക് തീർച്ച പോര. തീർച്ച പറയാൻ പറ്റുന്ന ഒരു കാര്യമുണ്ട്. ഇത് എന്തുതന്നെയായിരുന്നാലും ശരി, ഇതിനെ ആട്ടിൻ പറ്റത്തിലേക്ക് അടുപ്പിക്കരുത്."
ഗുണപാഠം: മുളയ്ക്കുമ്പോഴുള്ളതേ മുറ്റിയാലും കാണൂ

ഇടയച്ചെറുക്കനും ആടും

കൂട്ടം തെറ്റി മേഞ്ഞ ഒരാടിനെ തിരികെ വിളിക്കാൻ ഇടയ ചെറുക്കൻ ഏറെ ശ്രമിച്ചു. ചൂളമടിച്ചും കുഴലൂതിയുമൊക്കെ നോക്കിയെങ്കിലും ആട് അതൊന്നു കാര്യമാക്കിയില്ല. ഒടുവിൽ അരിശം പൂണ്ട ചെറുക്കൻ ഒരു കല്ലെടുത്ത് ആടിനൊരേറു കൊടുത്തു. ആടിന്റെ കൊമ്പ് ഒടിഞ്ഞു. തന്റെ യജമാന്റെ ശാസന ഭയന്ന ഇടയച്ചെറുക്കൻ ആടിനോട് നടന്നതൊന്നും യജമാനനോട് മിണ്ടരുതെന്ന് കേണു. ആട് പ്രതിവചിച്ചു: "നീയെന്തൊരു വിഡ്ഢിയാണ്! ഞാൻ മിണ്ടാതിരുന്നാലും എന്റെ കൊമ്പ് എല്ലാം വിളിച്ചു പറയില്ലേ?"
ഗുണപാഠം: മിണ്ടാതിരുന്നാലും സത്യം പുറത്തുവരും

     അവയവങ്ങളുടെ സമരം
ശരീരാവയവങ്ങൾ ഒരുമിച്ചുകൂടി സംസാരിച്ചിരിക്കുകയായിരുന്നു. ആമാശയത്തെപ്പറ്റിയായി ചർച്ച. എല്ലാ അവയവങ്ങളും പണി എടുക്കുന്നു. എന്നാൽ ഭക്ഷണം കിട്ടുന്നത് ആമാശയത്തിനു മാത്രം. ഇത് അന്യായമായി അവയവങ്ങൾക്ക് തോന്നി. ആമാശയവും കൂടി ന്യായമായ ജോലിചെയ്യും വരെ പണിമുടക്കാൻ അവയവങ്ങൾ തീരുമാനിച്ചു. ഭക്ഷണം എടുക്കാൻ കൈകൾ വിസമ്മതിച്ചു. ഭക്ഷണം സ്വീകരിക്കാൻ വായ് തയ്യാറായില്ല. ദന്തങ്ങൾക്ക് പണിയില്ലാതായി. എന്നാൽ സമരം രണ്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ അവയവങ്ങൾക്ക് ദുരിതമായി. കൈകൾക്ക് അനങ്ങാൻ പറ്റുന്നില്ല. വായ് വറ്റി വരണ്ടു. കാലുകൾക്ക് ശേഷിയില്ലാതായി. അപ്പോഴവർക്ക് മനസ്സിലായി. ആമാശയവും നിരന്തരമായും എന്നാൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്ന്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ശരീരം താറുമാറായി പോകുമെന്നും.
ഗുണപാഠം: ഒത്തൊരുമിച്ചു പ്രവർത്തിച്ചില്ലെങ്കിൽ അതെല്ലാവരെയും ബാധിക്കും.

വളർത്തു നായയും ചെന്നായും

പട്ടിണി കിടന്നു മെലിഞ്ഞ് എല്ലും തോലുമായ ചെന്നായ് ഒരു ദിവസം ഒരു വളർത്തുനായയുമായി കണ്ടുമുട്ടി. വളർത്തുനായ പറഞ്ഞു.
"എന്റെ സഹോദരാ, നിന്റെ അലഞ്ഞു തിരിഞ്ഞുള്ള, അടുക്കും ചിട്ടയുമില്ലാത്ത ഈ ജീവിതമാണ് നിന്നെ ഈ കോലത്തിലാക്കിയത്. എന്നെ പോലെ കൃത്യമായി ജോലിചെയ്തുകൂടെ നിനക്കും? എങ്കിൽ നിനക്ക് നേരത്തിനു ഭക്ഷണം കിട്ടും."
ചെന്നായ് ചോദിച്ചു "ഞാൻ തയ്യാറാണ്.പക്ഷെ ജോലി എവിടെ കിട്ടും?"
"അത് ഞാൻ ശരിയാക്കി തരാം. എന്റെ യജമാനന്റെ അടുക്കലേക്ക് പോകാം. എന്റെ ജോലി നമ്മുക്ക് പങ്കിടാം" വളർത്തു നായ ഏറ്റു.
അങ്ങനെ അവരിരുവരും പട്ടണത്തിലേക്ക് യാത്രയായി. വളർത്തുനായയുടെ കഴുത്തിലെ ചില ഭാഗത്ത് രോമം കുറവാണ് എന്നു മനസ്സിലാക്കിയ ചെന്നായ അതിന്റെ കാരണം തിരക്കി.
"ഓ അതോ , അതൊന്നുമില്ല. രാത്രിയിൽ എന്നെ കെട്ടിയിടാനുപയോഗിക്കുന്ന ചങ്ങല പതിഞ്ഞുണ്ടായ പാടാണവിടം. ആദ്യം ഒക്കെ ഇത്തിരി അസ്വസ്ഥത തോന്നും . പക്ഷെ പിന്നീടത് ശീലമായിക്കൊള്ളും" വളർത്തു നായ നിസ്സാരമട്ടിൽ പറഞ്ഞു.
"ഓ ഹോ! അത്രയേ ഉള്ളോ? എന്റെ നായ സാറേ ഞാനില്ലങ്ങോട്ടേയ്ക്ക്. നിനക്ക് നമസ്ക്കാരം." ചെന്നായ് വിടചൊല്ലി.
ഗുണപാഠം: തടിച്ച് കൊഴുത്ത് അടിമയായിരിക്കുന്നതിനേക്കാൾ നല്ലത് പട്ടിണി കിടന്നിട്ടാണെങ്കിലും സ്വതന്ത്രനായിരിക്കുന്നതാണ്

കഴുതയുടെ തലച്ചോറ്

വനരാജാവായ സിംഹവും ഒരു കുറുക്കനും കൂടി നായാട്ടിനിറങ്ങി. അവർ ഒരു കഴുതയെക്കാണാനിടയായി. കുറുക്കന്റെ ഉപദേശപ്രകാരം സിംഹം കഴുതയ്ക്ക് ഒരു സന്ദേശം കൊടുത്തയച്ചു. കഴുതയുടെ കൂട്ടരുമായി ഒരു സഖ്യം ഉണ്ടാക്കാൻ സിംഹം ആഗ്രഹിക്കുന്നു എന്നതായിരുന്നു സന്ദേശം. രാജകീയ സഖ്യം എന്നുകേട്ട് സന്തോഷംകൊണ്ട് മതിമറന്നു കഴുത അഭിമുഖത്തിനെത്തി. സിംഹമാകട്ടെ കഴുതയുടെമേൽ ചാടിവീണു അതിന്റെ കഥ കഴിച്ചു. എന്നിട്ട് കുറുക്കനോടായി കൽപ്പിച്ചു.
"ഞാൻ ഒന്നു പോയി മയങ്ങിയിട്ടു വരാം. നീ ഈ ഭക്ഷണം കാത്തുകൊള്ളണം. ഒരു ക്ഷണപോലും തൊട്ടേയ്ക്കരുത്. നിന്റെ കഥയും ഞാൻ കഴിയ്ക്കും."
സിംഹം വിശ്രമിക്കാൻ പോയി. സിംഹത്തിന്റെ വരവും കാത്തിരുന്ന കുറുക്കൻ കുറെ കഴിഞ്ഞ് ക്ഷമ നശിച്ച് കഴുതയുടെ തലച്ചോറ് അപ്പാടെ ശാപ്പിട്ടു. സിംഹം തിരിച്ചെത്തിയപ്പോൾ അലറി "എവിടെ ഇവന്റെ തലച്ചോറ്?"
കുറുക്കൻ ഉടൻ തന്നെ മറുപടി നൽകി. "മഹാരാജൻ, കഴുതയ്ക്ക് തലച്ചോറ് ഉണ്ടായിരുന്നെങ്കിൽ അങ്ങ് ഒരുക്കിയ കെണിയിൽ അവൻ വീഴുമായിരുന്നോ?"
ഗുണപാഠം: ബുദ്ധിപരമായ വാക്കുകൾ എതിർക്കുന്നതിനേക്കാൾ നല്ലതാണ്.

രാക്കുയിലും കൃഷിക്കാരനും

ഒരു രാത്രിമുഴുവൻ രാക്കുയിലിന്റെ മധുരനാദം ആസ്വദിച്ച കൃഷിക്കാരൻ, അടുത്ത ദിവസം അതിനെ കെണിവെച്ച് പിടിച്ചു.
“നീ എന്റേതാണ്.ഇനി നീ എന്നും എനിക്കുവേണ്ടി പാടും." അയാൾ കിളിയോട് പറഞ്ഞു. “ഞങ്ങൾ രാക്കുയിലുകൾ ബന്ധനത്തിലുള്ളപ്പോൾ പാട്ടുപാടാറില്ല.“ രാക്കുയിൽ പറഞ്ഞു.
“എങ്കിൽ ഞാൻ നിന്നെ തിന്നാൻ പോകുകയാണ്. കുയിലിറച്ചി സ്വാദിഷ്ഠമാണ് എന്ന് കേട്ടിട്ടുണ്ട്” എന്നായി കൃഷിക്കാരൻ.
“അതു വേണ്ട “ കിളി മൊഴിഞ്ഞു..” എന്നെ സ്വതന്ത്രമാക്കൂ. ഞാൻ നിനക്ക് ഏറെ വിലയുള്ള മൂന്നു കാര്യങ്ങൾ പറഞ്ഞു തരാം. എന്റെയീ കുഞ്ഞു ശരീരത്തെക്കാൾ മെച്ചം അതിനായിരിക്കും"
കൃഷിക്കാരൻ പക്ഷിയെ മോചിപ്പിച്ചു. അതുടൻ തന്നെ അടുത്തുള്ള മരത്തിലേക്ക് പറന്നു. അവിടിരുന്നു കൊണ്ട് കുയിൽ ഇങ്ങനെ ഉപദേശിച്ചു.
”ഒന്നാമത്തെ കാര്യം, ഒരിക്കലും ഒരു തടവുകാരന്റെ വാഗ്ദാനത്തെ വിശ്വസിക്കരുത്. രണ്ട്, കൈയ്യിൽ കിട്ടിയ കനകമുപേക്ഷിക്കരുത്. മൂന്നാമത്തെ കാര്യം നഷ്ടപ്പെട്ടതിനെയോർത്ത് എല്ലാക്കാലവും ദുഃഖിച്ചിരിക്കരുത്."
ഇത്രയും പറഞ്ഞ് രാക്കുയിൽ പറന്നു പോയി.

ഏവർക്കും സുഹൃത്തായ മുയൽ

ധാരാളം സുഹൃത്തുക്കളുള്ളവളായിരുന്നു മുയൽ. മുയലിന്റെ സുഹൃത്താണ് താനെന്ന് എല്ലാ മൃഗങ്ങളും അവകാശപ്പെടുമായിരുന്നു. ഒരു ദിവസം വേട്ടപ്പട്ടികളുടെ വരവ് കേൾക്കാൻ ഇടയായ മുയൽ അവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ തന്റെ സുഹൃത്തുക്കളുടെ സഹായം തേടിയിറങ്ങി. കുതിരയെ സമീപിച്ച് അവൾ ചോദിച്ചു. "നിന്റെ പുറത്തേറ്റി എന്നെ വേട്ട നായ്ക്കളിൽ നിന്നു രക്ഷിക്കാമോ?" എന്നാൽ തന്റെ യജമാനന്റെ ജോലി ഒരു പാട് ചെയ്യാനുണ്ടെന്ന് പറഞ്ഞ് കുതിര സഹായം നിരസിച്ചു. "തീർച്ചയായും നിന്നെ സഹായിക്കാൻ ഒരുപാട് പേരുണ്ടാവും" എന്നുകൂടി കുതിര കൂട്ടിച്ചേർത്തു.
മുയൽ പിന്നീട് പോയത് കാളയുടെ അടുത്തേയ്ക്കാണ്. കാളയുടെ കൊമ്പുകൾകൊണ്ട് വേട്ടനായ്ക്കളെ തുരത്താൻ അവൾ അപേക്ഷിച്ചു. "ക്ഷമിക്കണം എനിക്ക് ഒരു കൃഷിക്കാരിയെ കാണാനുണ്ട്. ഇപ്പോൾ സമയമില്ല. നമ്മുടെ സുഹൃത്തായ ആടിനോട് ചോദിക്കൂ അവൻ സഹായിക്കാതിരിക്കില്ല" കാള ഉപദേശിച്ചു.
എന്നാൽ ആടാകട്ടെ മുയലിനെ മുതുകേറ്റിയാൽ തന്റെ മുതുകിനു ക്ഷതമേൽക്കുമോ എന്നു ഭയപ്പെട്ട് മുട്ടനാടിനെ സമീപിക്കാൻ മുയലിനെ ഉപദേശിച്ചു തലയൂരി. മുട്ടനാട് പറഞ്ഞതിങ്ങനെയാണ് "ഈ കേസിൽ ഞാൻ ഇടപെടില്ല. വേട്ടനായ്ക്കൾ മുട്ടനാടുകളേയും ആക്രമിക്കും നിന്നെ മാത്രമല്ല എന്നെയും വെറുതെവിടില്ല."
അവസാനമായി മുയൽ പശുക്കിടാവിനെ സമീപിച്ചു. എന്നാൽ കിടാവ് മൊഴിഞ്ഞതിപ്രകാരം" ഇത്രയധികം മുതിർന്നവർ ഇടപെടാത്ത കാര്യത്തിൽ ഞാൻ ഉത്തരവാദിത്ത്വം എങ്ങനെ ഏറ്റെടുക്കും?" അവളും കൈകഴുകി. അപ്പോഴേക്കും വേട്ടപ്പട്ടികൾ അരികിലെത്തി കഴിഞ്ഞിരുന്നു. മുയൽ ജീവനുംകൊണ്ടോടി. ഭാഗ്യത്തിനു രക്ഷപ്പെടുകയും ചെയ്തു.
ഗുണപാഠം: ഏവരുടേയും സുഹൃത്തായിരിക്കുന്നവനു ഒരു സുഹൃത്തും ഉണ്ടാവില്ല.

ആൺഡ്രോക്ലെസ്

ആൺഡ്രോക്ലെസ് എന്നു പേരായ അടിമ തന്റെ യജമാനനിൽ നിന്നു രക്ഷപ്പെട്ട് കാട്ടിലേക്കു്‌ ഒളിച്ചോടി. അവിടെ അലഞ്ഞുനടക്കവേ അവൻ ഒരു സിംഹം കിടന്നു ഞരങ്ങുകയും മൂളുകയും ചെയ്യുന്നതു കണ്ടു. അവൻ ആദ്യം ഭയപ്പെട്ടോടിയെങ്കിലും സിംഹം തന്നെ പിന്തുടരുന്നില്ല എന്നുകണ്ട്‌ തിരികെ അങ്ങോട്ട് ചെന്നു. അടുത്തു ചെന്നപ്പോൾ സിംഹത്തിന്റെ കാലിൽ ഒരു വലിയ മുള്ളുകൊണ്ട് ചോരയും നീരും ഒലിക്കുന്നത് അവൻ കണ്ടു. സിംഹത്തിന്റെ അടുത്തുചെന്നു അവൻ മുള്ള് വലിച്ചൂരി മുറിവു്‌ വച്ചുകെട്ടി. താമസിയാതെ സിംഹത്തിനു്‌ എഴുന്നേറ്റ് നടക്കാമെന്നായി. സിംഹം ഒരു നായെന്നപോലെ ആൺഡ്രോക്ലെസിനെ സ്നേഹിക്കുവാൻ തുടങ്ങി. അതു്‌ ആൺഡ്രോക്ലെസിനെ തന്റെ ഗുഹയിൽ കൊണ്ടുപോയി താമസിപ്പിച്ചു. അയാൾക്ക് തിന്നാനുള്ള ഭക്ഷണം എന്നും അതു്‌ വേട്ടയാടി കൊണ്ടുവന്നു കൊടുത്തുകൊണ്ടിരുന്നു.
താമസിയാതെ സിംഹവും ആൺഡ്രോക്ലെസും പിടിക്കപ്പെട്ടു. വിശന്നുവലയുന്ന സിംഹത്തിന്റെ മുന്നിലെറിയപ്പെടാൻ ആൺഡ്രോക്ലെസ്‌ വിധിക്കപ്പെട്ടു. വിധി നടപ്പാക്കുന്നതു കാണാൻ ചക്രവർത്തി പരിവാരസമേതം എത്തിയിരുന്നു. കളത്തിന്റെ നടുക്കു നിർത്തിയ ആൺഡ്രോക്ലെസിന്റെ നേർക്കു്‌ കൂടു തുറന്നുവിട്ട സിംഹം അലറിപ്പാഞ്ഞടുത്തു. എന്നാൽ ആൺഡ്രോക്ലെസിന്റെ അടുത്തെത്തിയതും ആളെ മനസ്സിലായ സിംഹം അയാളുടെ നേർക്കു്‌ സ്നേഹചേഷ്ടകൾ പ്രകടിപ്പിച്ചുകൊണ്ട് നിന്നതേയുള്ളു. ആശ്ചര്യചകിതനായ ചക്രവർത്തി ആൺഡ്രോക്ലെസിനെ വിളിപ്പിച്ചു്‌ കാര്യം തിരക്കി. ആൺഡ്രോക്ലെസ്‌ പറഞ്ഞതുകേട്ട് സന്തുഷ്ടനായ അദ്ദേഹം അടിമയെയും സിംഹത്തെയും മോചിപ്പിച്ചു.
ഗുണപാഠം: നന്ദി മഹാത്മാക്കളുടെ അലങ്കാരമാണ്

No comments:

Post a Comment